കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാകവേ വിമത എംഎൽഎമാരെയും എംപിമാരെയും അനുനയിപ്പിച്ച് കൂടെ നിർത്താൻ മമത ബാനർജി നീക്കമാരംഭിച്ചു. ഓരോ എംഎൽഎയും നേരിട്ട് കാണാനാണു മമതയുടെ ശ്രമം. 58 തൃണമൂൽ എംഎൽഎമാരാണ് വിമതനേതാവ് ഋതബ്രത ബാനർജിക്കൊപ്പം നിലകൊള്ളുന്നത്.
ഹൗറ, മൂർഷിദാബാദ്, നോർത്ത് ദിനാജ്പുർ എന്നീ ജില്ലകളിൽനിന്നുള്ള നിരവധി എംഎൽഎമാരുമായി മമത സംസാരിച്ചു. ഇവരിൽ പലരും ഋതബ്രത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നു.
എംപിമാരെ ഒപ്പംനിർത്താനും മമത ശ്രമമാരംഭിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും ഓരോ വിശ്വസ്ത എംപിമാരെയാണ് ഈ ദൗത്യത്തിനു നിയോഗിച്ചിട്ടുള്ളത്. 20 എംപിമാർ ബിജെപിയിൽ ചേരുമെന്നാണു റിപ്പോർട്ട്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി പാർട്ടിയിൽ സ്വാധീനമുറപ്പിക്കുന്നതിനെതിരേയാണ് തങ്ങൾ പോരാട്ടം നടത്തുന്നതെന്നാണ് വിമത പക്ഷം പറയുന്നത്.
മമതയുടെ നേതൃത്വം അംഗീകരിക്കാൻ തയാറാണെന്നും പാർട്ടി ഉപദേശകയാക്കാമെന്നുമാണു വിമത നേതാക്കൾ പറയുന്നത്. എന്നാൽ, മമത ബാനർജിയെ തരംതാഴ്ത്താൻ അനുവദിക്കില്ലെന്നും പാർട്ടിയുടെ പരമോന്നത നേതാവായി നിലനിർത്തണമെന്നും ഒട്ടേറെ വിമത എംഎൽഎമാർ ആവശ്യപ്പെടുന്നു. മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമത എംഎൽഎ ഗുൽഷൻ മുല്ലിക് പറഞ്ഞു.
യോഗത്തിനെത്തിയത് എട്ട് എംഎല്‍എമാരും ആറ് എംപിമാരും മാത്രം
തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പ് വ്യാപിക്കുന്നു. 23 തൃണമൂല്‍ എംപിമാര്‍ വിമത പക്ഷത്താണെന്നാണു റിപ്പോര്‍ട്ട്. ഇന്നലെ മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത യോഗത്തിനെത്തിയത് എട്ട് എംഎല്‍എമാരും ആറ് എംപിമാരും മാത്രം.
ലോക്സഭയില്‍ 29ഉം രാജ്യസഭയില്‍ 13ഉം എംപിമാരാണു തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവായി പ്രത്യേക പാര്‍ട്ടിയാകാന്‍ ലോക്സഭയിലെ 22 എംപിമാരുടെ പിന്തുണ വിമത പക്ഷത്തിനു ലഭിക്കണം.
കഴിഞ്ഞയാഴ്ച മമത വിളിച്ചുചേര്‍ത്ത യോഗത്തില്‍ 80ല്‍ 20 എംഎല്‍എമാര്‍ മാത്രമാണ് എത്തിയിരുന്നത്. അതാണ് ഇത്തവണ എട്ടായി ചുരുങ്ങിയത്.
മേഖ്ലിഗഞ്ചിൽ അഞ്ചു തൃണമൂൽ കൗൺസിലർമാർ കോൺഗ്രസിൽ
വടക്കൻ ബംഗാളിലെ മേഖ്ലിഗഞ്ച് മുനിസിപ്പാലിറ്റിയിൽ അഞ്ച് തൃണമൂൽ കോൺഗ്രസ് കൗൺസിലർമാർ കോൺഗ്രസിൽ ചേർന്നു. ഇതോടെ തൃണമൂലിനു ഭരണം നഷ്ടമായി.
ഒന്‍പതു വാർഡുള്ള മുനിസിപ്പാലിറ്റിയിൽ എട്ടു വാർഡും തൃണമൂലിനായിരുന്നു. ഒരു വാർഡിൽ വിജയിച്ചത് ബിജെപിയായിരുന്നു. ചെയർമാൻ പ്രഭാത് പട്നി അടക്കം അഞ്ചു പേർ കൂറുമാറിയതോടെ മേഖ്ലിഗഞ്ചിൽ ഭരണം കോൺഗ്രസ് പിടിക്കും.